ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ- കാൽനട തുരങ്കമായ ഫില്ലിംഗ്സ്ഡാലൻ തുരങ്കം ഈ ആഴ്ച തുറക്കാൻ നോർവേ ഒരുങ്ങുന്നു. ബെർഗനിലെ ലോവ്സ്റ്റോക്കൻ പർവതത്തിലൂടെ കടന്നുപോകുന്ന തുരങ്കം നവംബറിൽ തുറന്ന പുതിയ ലൈറ്റ് റെയിൽ പാതയ്ക്ക് സമാന്തരമായി നിർമ്മിച്ചതാണ്. ട്രെയിൻ യാത്രക്കാർക്കുള്ള ഒരു രക്ഷാമാർഗം കൂടിയായി ഈ തുരങ്കം പ്രവർത്തിക്കുന്നു. ശനിയാഴ്ച തുറക്കുന്ന 2.9 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ പത്തു മിനിട്ടുകൊണ്ട് സൈക്കിൾ ചവിട്ടിയും 30 മുതൽ 45 മിനിറ്റു കൊണ്ട് നടന്നു മറുപുറത്തു എത്താനും കഴിയും.
മുനിസിപ്പാലിറ്റിയുടെ പിന്തുണയുള്ള എൻവയോൺമെൻറ്റൽ പ്രോമിസ് പ്രോഗ്രാമിലൂടെയാണ് ഫില്ലിംഗ്സ്ഡാൽ ടണലിന് ധനസഹായം ലഭിച്ചത്. കൂടുതൽ ആളുകൾ കാറുകൾ ഉപയോഗിക്കുന്നത് ഉപേക്ഷിച്ച് സൈക്ലിഗും നടത്തവും തിരഞ്ഞെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നഗരത്തിലെ ഗതാഗതം കുറയ്ക്കുവാനും അതിലൂടെ വായുമലിനീകരണം കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ദിവസവും രാവിലെ 5.30 മുതൽ രാത്രി 11.30 വരെ തുറന്നിരിക്കുന്ന തുരങ്കത്തിൽ നല്ല വെളിച്ചമുള്ള വിശ്രമ കേന്ദ്രങ്ങളും സുരക്ഷാ ക്യാമറകളും ഉണ്ട്. ഓരോ 250 മീറ്ററിലും എമർജൻസി ഫോൺ സംവിധാനമുള്ള തുരങ്കത്തിൻ്റെ താപനില സ്ഥിരമായി ഏഴ് ഡിഗ്രി സെൽഷ്യസായിരിക്കും.
തുരങ്കത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബെർഗൻ നഗരം വാരാന്ത്യ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. തുരങ്കം തുറക്കുന്നത് ഹരിത ഭാവിയിലേക്കും കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനത്തിലേക്കുമുള്ള നിർണായക ചുവടുവെപ്പാണ് എന്ന് സംഘാടകർ പറയുന്നു.
ഫില്ലിംഗ്സ്ഡാൽ തുരങ്കം ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ തുരങ്കമാണ് എന്നാൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സൗകര്യമൊരുക്കുന്നതിനായി നിർമ്മിച്ച ഏറ്റവും നീളമേറിയ തുരങ്കമാണിത്.
___________________
You are here