ഫിൻലൻഡിൽ അടുത്തിടെ പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഡിജിറ്റൽ പരിതസ്ഥിതിയിൽ പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ കുറ്റവാളികളും ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവരാണ്. ഇമെയിലുകളും വാട്സ്ആപ്പും മറ്റ് മെസ്സേജിങ് ആപ്ലിക്കേഷനുകളും വഴി പ്രചരിക്കുന്ന തട്ടിപ്പുകളിലൂടെ ആളുകൾക്ക് വലിയ തുക നഷ്ടപ്പെട്ടതായി പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രൊഫഷണൽ ക്രിമിനലുകളും വലിയ സിൻഡിക്കേറ്റുകളും സാധാരണയായി നടത്തുന്ന പ്രണയവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് ഫിൻലാൻഡിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഫിൻലൻഡിൻ്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് മറ്റൊരു അക്കൗണ്ടിലേക്ക് വാടക നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി വൻകിട ഭൂവുടമകൾ തങ്ങളുടെ പേരിൽ അയച്ച തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുർക്കു , താംപെരെ, ഔലു, ഹെൽസിങ്കി എന്നിവിടങ്ങളിലെല്ലാം പലർക്കും സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈയിടെയായി സമാനമായ തട്ടിപ്പുകളുടെ വ്യത്യസ്ത പതിപ്പുകൾ നടക്കുന്നതിനാൽ സന്ദേശത്തിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് സംശയാസ്പദമായ സന്ദേശങ്ങളുടെയും കോൺടാക്റ്റുകളുടെയും ആധികാരികത പരിശോധിക്കാൻ പോലീസ് നിർദ്ദേശിക്കുന്നു. തട്ടിപ്പിൽപ്പെടുന്നവർ മടി കൂടാതെ മുന്നോട്ടു വന്നു ഒരു ക്രിമിനൽ പരാതി നൽകാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.