പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ഉൾക്കൊള്ളുന്ന ‘കാന്ത’ സേവനങ്ങളും ഒമാകാന്തയും വീണ്ടും വ്യാജ പേജുകളുടെ സഹായത്തോടെ കുറ്റവാളികളുടെ ഫിഷിംഗിന് ഇരയായതായി കേല അറിയിച്ചു .
കാന്ത സേവനങ്ങളിൽ നിന്ന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്ന സന്ദേശങ്ങൾ നിലവിൽ പലർക്കും ലഭിക്കുന്നുണ്ട്. സന്ദേശം സ്വീകരിക്കുന്നയാളോട് അവരുടെ സ്വന്തം വിവരങ്ങളോ രേഖകളോ സന്ദേശത്തിലെ വിലാസത്തിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ക്രിമിനലുകളുടെ കൈകളിൽ എത്തുമെന്ന് കേല അറിയിക്കുന്നു.
കേലയുടെ അഭിപ്രായത്തിൽ, ഇ-മെയിൽ സന്ദേശങ്ങൾ, സോഷ്യൽ മീഡിയ അല്ലെങ്കിൽ ഗൂഗിൾ അല്ലെങ്കിൽ ബിംഗ് പോലുള്ള സെർച്ച് എഞ്ചിനുകളിൽ തട്ടിപ്പുകൾ നേരിടാം. ടെക്സ്റ്റ് മെസേജുകൾ, ഫോൺ കോളുകൾ അല്ലെങ്കിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ക്രിമിനലുകൾ ആളുകളെ സമീപിക്കുന്നുണ്ട്.
വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ഫിഷിംഗ് സന്ദേശങ്ങൾ ബാങ്ക് ക്രെഡൻഷ്യലുകളെ ലക്ഷ്യം വച്ചേക്കാം. സന്ദേശത്തിലെ ലിങ്ക് തുറക്കാനോ ഓമകാന്ത സേവനത്തിലേക്ക് ലോഗിൻ ചെയ്യാനോ ആവശ്യപ്പെടാം. ഒരു തട്ടിപ്പ് വെബ്സൈറ്റിൽ ഇരകൾ അവരുടെ ഓൺലൈൻ ബാങ്കിംഗ് ഐഡി നൽകുമ്പോൾ, കുറ്റവാളികൾ അവരുടെ ഓൺലൈൻ ബാങ്കിംഗിലേക്ക് ആക്സസ് നേടുകയും അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കുകയും ചെയ്യാം.
സ്കാം വെബ്സൈറ്റുകൾ കാന്ത സേവനങ്ങളുടെയോ മറ്റ് അധികാരികളുടെയോ വെബ്സൈറ്റുകൾക്ക് സമാനമായി കാണപ്പെടാം. സ്കാം സന്ദേശങ്ങളും വെബ്സൈറ്റുകളും ഫിന്നിഷ് ഭാഷയിലാണ് കൂടുതലായി കാണപ്പെടുന്നത്.
കാന്ത സേവനങ്ങൾ ഒരിക്കലും ഇ-മെയിലിലൂടെയോ ടെക്സ്റ്റ് സന്ദേശത്തിലൂടെയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് കേല ഓർമ്മിപ്പിക്കുന്നു. kanta.fi എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ലോഗിൻ ചെയ്യുന്നത് ശീലമാക്കുമ്പോൾ മാത്രമേ ഇടപാടുകൾ സുരക്ഷിതമാകൂ എന്ന് കേല അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
സമാനമായ തട്ടിപ്പ് സൈറ്റുകൾ ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്നെകിലും അവ ഇല്ലാതാക്കുന്നതിൽ വിജയിച്ചിരുന്നെന്നും കേല പറയുന്നു.
You are here